Sunday, September 15, 2013

പോവല്ലേ... പോവല്ലേ... പൊന്നോണമേ

വീണ്ടുമൊരു തിരുവോണം വന്നെത്തി; കള്ളവും ചതിയുമില്ലാത്ത, എല്ലാവരും ആമോദത്തോടെ വസിച്ചിരുന്ന ഒരു സുവര്‍ണകാലത്തെ ഓര്‍ത്തുകൊണ്ട്.പ്രകൃതിയുടെ ആഹ്ലാദമാണ് ഓണം. ഈ കാലത്ത് പ്രകൃതിക്ക് നവ്യമായൊരു ചൈതന്യം അനുഭവപ്പെടുന്നു. ഓണവെയിലായും ഓണനിലാവായുമെല്ലാം അവ നിറയുന്നു. ചിങ്ങം പുലരുംമുമ്പേ ഓണത്തിന്റെ വരവറിയിച്ച് പ്രകൃതി അണിഞ്ഞൊരുങ്ങുന്നു. കാവായ കാവൊക്കെ പൂത്തുലയുന്നു. വേലിയിലും വയലിലും വരമ്പിലും തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും തലനീട്ടുന്നു. 'ഇതാ ഓണമെത്തി' എന്നുപറഞ്ഞുകൊണ്ട് നനുത്ത കാറ്റ് നമ്മെ തഴുകിയെത്തുന്നു.വിളവെടുപ്പുത്സവംമലയാളിക്ക് വിളവെടുപ്പുത്സവമായിരുന്നു ഓണം. രണ്ടുമൂന്ന് പതിറ്റാണ്ട് മുമ്പുവരെ അങ്ങനെയൊക്കെത്തന്നെയായിരുന്നു കാര്യങ്ങള്‍. അനിയന്ത്രിതമായ പ്രകൃതിചൂഷണവും നഗരവത്കരണവും വന്നതോടെ അതെല്ലാം മാറി. കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത മാവേലി വാഴുന്ന കാലം സുന്ദരമായ കവിഭാവനയായിമാത്രം നിലനില്‍ക്കുന്നു.കര്‍ക്കടകത്തിന്റെ വറുതി കഴിഞ്ഞുവരുന്ന മാസമായ ചിങ്ങത്തിന് കാര്‍ഷികസമൃദ്ധിയുടെ കഥയാണ് പറയാനുണ്ടായിരുന്നത്. വീടുകളിലെ പത്തായങ്ങള്‍ നിറഞ്ഞിരുന്ന ഒരുകാലം. അല്ലലില്ലാതെ കുറേക്കാലം മലയാളി അങ്ങനെ കഴിഞ്ഞുകൂടിയിരുന്നു.ഇന്നിപ്പോള്‍ ഇല്ലവുമില്ല, പത്തായവുമില്ല. കൃഷിപോലും നാമമാത്രമായി. മലയാളിക്കുവേണ്ടി തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി വിളയുന്നു. ഓണമുണ്ണാന്‍ അരിയെത്തുന്നത് ആന്ധ്രയില്‍നിന്ന്. അത്തമൊരുക്കാന്‍ പൂക്കള്‍ വരുന്നത് ഗുണ്ടല്‍പേട്ടില്‍നിന്നും തോവാളയില്‍നിന്നും. ഓണത്തിനായി മലയാളി പ്രത്യേക പ്രയത്‌നമൊന്നും ചെയ്യേതില്ല എന്നര്‍ഥം. നമുക്കായി അധ്വാനിക്കാന്‍ ഇതരനാട്ടുകാരുണ്ട്. നമ്മള്‍ 'റെഡിമെയ്ഡ്' ആയി ഓണം ആഘോഷിക്കാന്‍ നിന്നുകൊടുത്താല്‍ മാത്രംമതി.കളം മാറി; കളി മാറിസദ്യയൊരുക്കുക, പുതുവസ്ത്രങ്ങളണിയുക, ഇതുമാത്രമാണ് മലയാളിക്ക് ഓണം, പ്രത്യേകിച്ച് നഗരവാസികള്‍ക്ക്. ഓണത്തിന്റെ ആഹ്ലാദവും സൗന്ദര്യവും കുറച്ചെങ്കിലും അനുഭവപ്പെടുന്നത് ഗ്രാമപ്രദേശങ്ങളിലാണ് ഇനിയും അന്യംനിന്നിട്ടില്ലാത്ത ഓണത്തിന്റെ സൗരഭ്യം നമുക്ക് അവിടെക്കാണാം.ഓണം ആഘോഷംപോലെ ആചാരപരവുമാണ്. പല ചിട്ടവട്ടങ്ങളും അതിനുണ്ട്. പുതിയ തലമുറയ്ക്ക് പക്ഷേ അവയൊന്നും അത്ര പരിചിതമല്ല. പാട്ടുപാടിയും ഊഞ്ഞാലാടിയും ഉള്‍നാടുകള്‍ പൊലിമയോടെ ഓണമാഘോഷിക്കുന്നു. നാട്ടുവഴികളില്‍ സൗഹൃദത്തിന്റെ ഇഴയടുപ്പം ഊട്ടിയുറപ്പിക്കാനുള്ള അവസരം കൂടിയാണത്.ഓണക്കളികള്‍ എന്ന പേരിലറിയപ്പെടുന്ന കളികള്‍ തീര്‍ത്തും ഇല്ലാതായിവരികയാണ്. പുലികളി മാത്രമാണ് കൂട്ടത്തില്‍ അവശേഷിക്കുന്നത്.ഷോപ്പിങ് മാത്രംവര്‍ത്തമാനകാലത്ത് ഓണാഘോഷം എന്നാല്‍, 'ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍' ആണ്. ഓണം ലക്ഷ്യമാക്കിയുള്ള കച്ചവടത്തില്‍ കോടികളാണ് വിനിമയം ചെയ്യപ്പെടുന്നത്. സാധനങ്ങള്‍ വാങ്ങികൂട്ടാനുള്ള അവസരമാണ് ഇപ്പോള്‍ മലയാളികള്‍ക്ക് ഓണം. 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന പഴമൊഴി എത്ര ശരി!എങ്കിലും ഓണം മലയാളിക്ക് സമ്മാനിക്കുന്ന ഗൃഹാതുരത്വം ചെറുതല്ല. അത് നമ്മുടെ പൈതൃകത്തെയും ചിന്തയേയും ഭാവനയേയും നട്ടുനനച്ച് പോഷിപ്പിക്കുന്നു. ഹൃദയം നിമന്ത്രണംചെയ്യുന്ന സുന്ദരതത്ത്വമാണ് ഓണമെന്ന് കവി പാടി.''അവകള്‍ കിനാവുകളെന്നാം ശാസ്ത്രംകളവുകളെന്നാം ലോകചരിത്രംഅവയിലുമേറെ യഥാര്‍ഥം ഞങ്ങടെഹൃദയ നിമന്ത്രിത സുന്ദരതത്ത്വം''അതെ. ഓരോ മലയാളിക്കും, അവന്‍ ലോകത്തിന്റെ ഏതുകോണിലായാലും ഓണം ആഘോഷിക്കാതെ വയ്യ. കാരണം, അത് ഒരു മഹാനന്മയുടെ ആദിരൂപത്തിന്റെ ബഹിര്‍സ്ഫുരണമാണ്. പ്രകൃതിയുടെയും മനുഷ്യന്റെയും ആഹ്ലാദകരമായ ഒത്തുചേരലായി ഓണമെത്തുമ്പോള്‍ അറിയാതെ പറഞ്ഞുപോകും. ''പോവല്ലേ... പോവല്ലേ... പൊന്നോണമേ....''

0 comments:

Post a Comment