Monday, September 16, 2013

കരിപ്പൂരില്‍ കരാര്‍ തൊഴിലാളികളുടെ പണിമുടക്ക്: വിമാനങ്ങള്‍ വൈകി

കൊണ്ടോട്ടി: വേതന വര്‍ധനവ് ആവശ്യപ്പെട്ട് വിസ്‌കാന്‍ ഏവിയേഷനിലെ കരാര്‍ തൊഴിലാളികള്‍ 24 മണിക്കൂര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വൈകി. ഞായറാഴ്ച ഒരു മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍ വരെയാണ് വിമാന സര്‍വീസ് വൈകിയത്.സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 365-ഓളം തൊഴിലാളികളാണ് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്കിയത്. രാവിലെ എട്ടിനുള്ള തിരുവനന്തപുരം വിമാനം എട്ട് മിനുട്ട് വൈകിയപ്പോള്‍ 10നുള്ള എയര്‍ ഇന്ത്യ 937 വിമാനം 10.51നാണ് പുറപ്പെട്ടത്. 7.05നുള്ള എയര്‍ഇന്ത്യ എക്‌സ്​പ്രസ് 343 വിമാനം നാല്മണിക്കൂര്‍ വൈകി 11.09നാണ് പുറപ്പെട്ടത്. 10.15ന് പോകേണ്ട എയര്‍ഇന്ത്യ 964 മുംബൈ വിമാനം 11.16നാണ് പുറപ്പെട്ടത്. 11.05ന് പുറപ്പെടുന്ന 1 x 337 മസ്‌കറ്റ് വിമാനത്തിന് 12.01നാണ് പുറപ്പെടാനായത്. വൈകീട്ട് 3.45നുള്ള എ.ഐ. 923 റിയാദ് വിമാനം ഒരു മണിക്കൂറിലേറെ വൈകി. 3.50നുള്ള 1 x 473 ബഹറിന്‍-ദോഹ വിമാനം 4.42ന് പുറപ്പെട്ടു.വിദേശ വിമാന സര്‍വീസുകളെയും സമരം ബാധിച്ചു. 9.50നുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ ദോഹ വിമാനം 10.40നും എമിറേറ്റ്‌സിന്റെ 10.35ന് പോകേണ്ട ദുബായ് വിമാനം 11.58നുമാണ് പുറപ്പെട്ടത്.വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികളാണ് പണിമുടക്കിയത്. ചെക്കിന്‍ കൗണ്ടര്‍, സര്‍വീസ്-ലോഡിങ് കണ്‍ട്രോള്‍, ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ തുടങ്ങിയ വിഭാഗം തൊഴിലാളികള്‍ കൂട്ടത്തോടെ പണിമുടക്കിയതാണ് വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകിച്ചത്. സമരം ഞായറാഴ്ച അര്‍ധരാത്രി അവസാനിച്ചു.

0 comments:

Post a Comment