Monday, September 16, 2013

അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നവരെ ഋഷിരാജ് സിങ് ആശുപത്രിയിലാക്കി

ചേര്‍ത്തല: വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ക്കിടന്ന രണ്ട് യുവാക്കളെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ്, ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. സാരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ രണ്ടുമണിക്കൂറോളം ആശുപത്രിയില്‍ അവര്‍ക്കൊപ്പം നിന്നു.പരിക്കേറ്റ മായിത്തറ സുബീഷ് ഭവനത്തില്‍ സുബീഷ് (28), പാറേ വെളിച്ചിറ സുജിത്ത് (28) എന്നിവരെ ആദ്യം ചേര്‍ത്തല കെ.വി.എം. ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഞായറാഴ്ച പകല്‍ രണ്ടോടെ ദേശീയപാതയില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിന് മുന്‍വശത്തായിരുന്നു അപകടം. കുട്ടനാട് ജെ.ആര്‍.ടി.ഒ. ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത ശേഷം എറണാകുളത്തിന് പോകുകയായിരുന്നു ഋഷിരാജ് സിങ്. അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നവരെ കാല്‍നടക്കാരന്റെ സഹായത്തോടെയാണ് ഋഷിരാജ്‌സിങ് വാഹനത്തില്‍ക്കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിശോധനകളും അടിയന്തര ചികിത്സകളും പൂര്‍ത്തിയാക്കി ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത് നാലുമണിയോടെയാണ്. ഇതിനുശേഷമാണ് അദ്ദേഹം മടങ്ങിയത്.കെ.വി.എം. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.വി. ഹരിദാസ്, ന്യൂറോ സര്‍ജ്ജന്‍ ഡോ. അവിനാശ് ഹരിദാസ്, ഫിസിഷ്യന്‍ ഡോ. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിക്കേറ്റവര്‍ക്ക് പ്രഥമ ചികിത്സ നല്കി. മാരാരിക്കുളം സി.ഐ. കെ. സുഭാഷ്, ചേര്‍ത്തല എം.വി.ഐ. ടോജോ, എ.എം.വി.ഐ. ബേബി ജോണ്‍, ടി.എം.എം.സി. മാനേജിങ് പാര്‍ട്ണര്‍ വി.ആര്‍. പ്രസാദ് എന്നിവരും ആശുപത്രിയിലെത്തിയിരുന്നു. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

0 comments:

Post a Comment