Monday, September 16, 2013

Lacks worth shows to onam

ഉത്സവവേളകളില്‍ ജ്വല്ലറികള്‍, തുണിക്കടകള്‍, ഹോം അപ്ലയന്‍സസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ക്ക് മുന്നില്‍ വമ്പന്‍ ശില്പങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാകുകയാണ്.ഓണത്തിന് തുണിയെടുക്കാന്‍ നഗരത്തിലേക്കിറങ്ങിയോ...? എങ്കില്‍ തീര്‍ച്ചയായും കൊച്ചിയിലെ ഓണക്കാഴ്ചകളും നിങ്ങള്‍ കണ്ടുകാണും. ശീമാട്ടിക്ക് മുന്നിലെ കൊമ്പനാനയും ആനപ്പുറത്തേറിയ മാവേലിമന്നനും എങ്ങനെയുണ്ട്?25 അടിയാണ് ഈ ശില്പത്തിന്റെ ആകെ ഉയരം. ഇരുമ്പ് ബേസ്‌മെന്റില്‍ ഉണ്ടാക്കിയ കൂട്ടില്‍ ഫൈബര്‍ ഉപയോഗിച്ചാണ് ആനയുടെ മുഖവും മസ്തകവും തീര്‍ത്തത്. പോളിഫോമും തുണിയും കൊണ്ട് ശരീരം പൊതിഞ്ഞു. ഭംഗിക്ക് ഫര്‍ക്ലോത്തും. പണി പൂര്‍ത്തിയായപ്പോള്‍ ജീവനുള്ള ആനയേക്കാള്‍ ചേല്... ചന്തം...ഇങ്ങനെ... നിരവധി കാഴ്ചകളാണ് ഇക്കൊല്ലത്തെ ഓണവിപണി നഗരത്തിന് സമ്മാനിച്ചിരിക്കുന്നത്. എല്ലാം ലക്ഷങ്ങള്‍ വിലവരുന്ന കാഴ്ചകള്‍. ഓരോ വമ്പന്‍ ശില്പങ്ങള്‍ക്ക് പിന്നിലും മാസങ്ങള്‍ നീണ്ട അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും കഥകളുണ്ട്. 7-8 ലക്ഷം രൂപ മുതല്‍മുടക്കിലാണ് ഓരോ വമ്പന്‍ ശില്പവും അണിയറയില്‍ ഒരുക്കുന്നത്. കൊടുങ്ങല്ലൂരിലെ 'മൂവിങ് മിറാക്കിള്‍സ്' നടത്തുന്ന ഡാവിഞ്ചി സുരേഷാണ് ആനപ്പുറത്തെ മാവേലിയെ ഒരുക്കിയത്. കളമശ്ശേരിയില്‍ 'ജെം ലൈറ്റ്‌സ്' എന്ന സ്ഥാപനം ഓണോപഹാരമായി സമര്‍പ്പിച്ച കാഴ്ചവിരുന്ന് ചെണ്ടകൊട്ടുന്ന 'കിങ്‌കോങ്' ആണ്. 28 അടി ഉയരമുള്ള കിങ്‌കോങ്ങിനെ ഒരുക്കിയതും സുരേഷ് തന്നെ. ഒന്നര മാസത്തിലേറെ എടുത്താണ് ശില്പങ്ങളുടെയെല്ലാം നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് സുരേഷ് പറഞ്ഞു. പത്തോളം പണിക്കാരാണ് സുരേഷിന്റെ മൂവിങ് മിറാക്കിള്‍സില്‍ ഉള്ളത്. ആഘോഷവേളകളില്‍ ജ്വല്ലറികള്‍, തുണിക്കടകള്‍, ഹോം അപ്ലയന്‍സസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ക്ക് മുന്നില്‍ വമ്പന്‍ ശില്പങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാകുകയാണ്. പലരും ഇത് വാടകയ്ക്ക് കൊടുക്കുന്ന രീതിയും ആരംഭിച്ചിട്ടുണ്ട്. ഓരോ ശില്പിയുടെയും കേന്ദ്രങ്ങളില്‍ നിന്ന് വിവിധ പാര്‍ട്ടുകളായി എത്തിക്കുന്ന ശില്‍പം മണിക്കൂറുകള്‍ക്കകം സ്ഥാപനത്തിന് മുന്നില്‍ നട്ടും ബോള്‍ട്ടും ഉപയോഗിച്ച് ഫിറ്റ് ചെയ്യാം. ഫിറ്റിങ് ചാര്‍ജായി നല്ലൊരു തുക ഈടാക്കുമെന്നു മാത്രം. പിന്നീട്, പ്രതിദിന വാടകയായി 5,000 രൂപ മുതല്‍ മുകളിലേക്കും. കേരളത്തില്‍ ഓണക്കാലത്തേക്ക് 10-12 ദിവസം മാത്രമാണ് വ്യാപാര സ്ഥാപനങ്ങള്‍ ശില്പങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതത്രെ. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയയിടങ്ങളിലെ ആഘോഷവേളകളില്‍ നടക്കുന്ന പ്രദര്‍ശനങ്ങളിലും മറ്റും ശില്പത്തിന് ബുക്കിങ് കിട്ടിയാല്‍ 45-60 ദിവസം വരെയൊക്കെ തുടര്‍ച്ചയായി വാടക ലഭിക്കുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ശീമാട്ടിക്ക് മുന്നില്‍ കഴിഞ്ഞ ക്രിസ്മസ് കാലത്ത് 35 അടി ഉയരമുള്ള ക്രിസ്മസ് പപ്പയെ സൃഷ്ടിച്ചതും ഡാവിഞ്ചി സുരേഷായിരുന്നു. എന്നാല്‍, കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് ഇക്കൊല്ലം വ്യാപാരികള്‍ ഇത്തരം കാഴ്ചവസ്തുക്കളില്‍ പണം ചെലവഴിക്കാന്‍ മടികാട്ടുകയാണെന്ന് എറണാകുളത്തെ 'അമേയ കമ്യൂണിക്കേഷന്‍സി'ലെ വിപിന്‍ പറയുന്നു. ഓണം പ്രതീക്ഷിച്ച് ആറ് ഫൈബര്‍ മാവേലിമാരെ ഉണ്ടാക്കിയ വിപിന് ഒരെണ്ണം മാത്രമാണ് ചെലവഴിക്കാനായത്. വില അറുപതിനായിരം രൂപ. എന്നാല്‍, തൃപ്പൂണിത്തുറയിലും പറവൂരിലും ടെക്‌സ്റ്റൈല്‍ ഷോപ്പിന് മുന്നില്‍ വലിയ ചിത്രശലഭങ്ങളെ ഉണ്ടാക്കി നല്‍കാന്‍ വിപിന് സാധിച്ചു. മാമംഗലത്ത് പോപ്പുലര്‍ ഓട്ടോമൊബൈല്‍സിന് മുന്നിലെ 'മാവേലി'യും വപിന്റേതാണ്. 10 അടിയാണ് ഉയരം. എറണാകുളത്ത് കല്യാണ്‍ സില്‍ക്‌സിന്റെ മുന്നിലും ഓണത്തോടനുബന്ധിച്ച് വര്‍ണാഭമായ കാഴ്ചകളുണ്ട്. പുലികളി, വിവിധ ഓണമേളങ്ങള്‍, ഒട്ടകം... അങ്ങിനെ നിറങ്ങളുടെ സമ്മേളനം. സിനിമാ രംഗത്ത് പ്രശസ്തനായ കലാസംവിധായകന്‍ സാലു ജോര്‍ജാണ് കല്യാണിലെ കാഴ്ചകള്‍ ഒരുക്കിയതത്രെ. ഇതിന് വന്‍ തുകയാണ് ചെലവ് വന്നിരിക്കുന്നത്.

0 comments:

Post a Comment