Thursday, September 19, 2013

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ ആഗമന ടെര്‍മിനല്‍ ഉടന്‍ -ഡയറക്ടര്‍ പീറ്റര്‍ കെ. എബ്രഹാം

കോഴിക്കോട്: വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പുതിയ ആഗമന ടെര്‍മിനലിന്റെ നിര്‍മാണപ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ പീറ്റര്‍ കെ. എബ്രഹാം പറഞ്ഞു. നിര്‍മാണപ്രവൃത്തിക്ക് വേണ്ടി ടെന്‍ഡര്‍ ക്ഷണിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രാരംഭ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മാസങ്ങള്‍ക്കകം നിര്‍മാണം തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ആഗമന ടെര്‍മിനലിന്റെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പുതിയ ടെര്‍മിനല്‍ യാഥാര്‍ഥ്യമായാല്‍ നിലവിലെ ടെര്‍മിനല്‍ നിര്‍ഗമനത്തിന് വേണ്ടി മാത്രം ഉപയോഗിക്കാം. രണ്ടു നിലകളിലായി 17,000 ചതുരശ്ര അടിയിലാണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുക. യാത്രക്കാരുടെ ലഗേജുകള്‍ വന്നെത്തുന്ന കണ്‍വെയര്‍ ബെല്‍റ്റുകള്‍ അഞ്ചെണ്ണം ഉണ്ടായിരിക്കും. ഓരോന്നിനും 60 മീറ്റര്‍ നീളം ഉണ്ടായിരിക്കുന്നതിനാല്‍ ഒരേസമയം കൂടുതല്‍ ലഗേജുകള്‍ യാത്രക്കാരിലേക്ക് എത്തിക്കുവാന്‍ സാധിക്കും. നിലവില്‍ 14 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ മാത്രമേ ആഗമന ടെര്‍മിനലില്‍ ഉള്ളൂ. പുതിയ കെട്ടിടത്തില്‍ 48 ഇമിഗ്രേഷന്‍ കൗണ്ടറുകളും 20 കസ്റ്റംസ് കൗണ്ടറുകളും ഉണ്ടായിരിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു. അതേസമയം സ്ഥലപരിമിതിയാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് വിഘാതമായി നില്‍ക്കുന്നത്. 378.45 ഏക്കര്‍ ഭൂമിയാണ് നിലവില്‍ വിമാനത്താവളത്തിന്റെ കൈവശമുള്ളത്. 750 ഏക്കര്‍ ഭൂമിയെങ്കിലും ഏറ്റെടുക്കാതെ അര്‍ഹിക്കുന്ന രീതിയിലുള്ള വികസനം വിമാനത്താവളത്തില്‍ നടക്കില്ല. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തുകളുമായി ചര്‍ച്ച നടക്കുന്നുണ്ട്. പുനരധിവാസം ഉറപ്പാക്കിയിട്ട് മാത്രമേ ഭൂമി ഏറ്റെടുക്കല്‍ ഉണ്ടാകുകയുള്ളൂവെന്നും ഡയറക്ടര്‍ പറഞ്ഞു. ചടങ്ങില്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അലോക് കുമാര്‍ സാബു അധ്യക്ഷത വഹിച്ചു. വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം സെക്രട്ടറി ശ്യാംസുന്ദര്‍ വിമാനത്താവളം ഡയറക്ടര്‍ക്ക് സമ്മാനിച്ചു. കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ഗംഗാധരന്‍ ഡയറക്ടറെ പൊന്നാട അണിയിച്ചു. പി.വി. ഗംഗാധരന്‍, എം.പി.എം. മുബഷീര്‍, ശ്യാംസുന്ദര്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment